Friday, October 18, 2013

പിങ്കുളുവും പുക്ലാണ്ടിയും പിന്നെ കുമാറും .( ഒരു കുഞ്ഞി കഥ )

കുറച്ചു ദിവസങ്ങളായി പെയ്തു കൊണ്ടിരുന്ന മഴ പാതിരാത്രിയോടെ ശമിച്ചു. വീശുന്ന കാറ്റിലെ മരപെയ് ത്തും പുലര്‍ച്ചയോടെ തോര്‍ന്നു.തെളിമയാര്‍ന്ന സൂര്യന്‍ ഭൂതലം മുഴുവനും നവരത്ന തിളക്കം വാരി വിതറുമ്പോളാണ് ,റോഡിന്റെ ഓരം പറ്റി ചന്തക്കു പോയ പിങ്കുളുവും പുക്ക്ലാണ്ടിയും തിരിച്ചു വന്നത്. ഇരുവരുടെയും കയ്യില്‍ പുതിയതായി വറുത്തെടുത്ത കപ്പലണ്ടി നിറച്ച കടലാസ കുമ്പിളുകള്‍ . വഴിയിലോരോ മരവും പൂച്ചെടിയും തൊട്ടു നോക്കി ,ഇലയും,പൂവും,കായും,ഇനവും തരവും പറഞ്ഞ് കപ്പലണ്ടിയും ഇടയ്ക്കു കൊറി ച്ചാണ് യാത്ര !

പിങ്കുളുവിന്റെ കയ്യില്‍ പനിനീര്‍ പൂവ്‌ കുത്തിപ്പിടിച്പ്പിച്ച കൈതയോല കൊണ്ട് മെനഞ്ഞ വട്ടിയുണ്ട്. അതിനുള്ളില്‍ വയ്ക്കോല്‍ നാരുകള്‍ക്കിടയില്‍ ശ്രദ്ധയോടെ പൊതിഞ്ഞു വെച്ച ഒരു ഇളം ചുവപ്പ് മുട്ട വിശ്രമിച്ചു.ശരിക്കും പറഞ്ഞാല്‍ എന്തിനായിരുന്നു രണ്ടാളും മാനം വെളുക്കും മുന്‍പേ ഗ്രാമ ചന്തയില്‍ പോയത്? എന്തിനാണെന്നോ ? - മുട്ട വാങ്ങാന്‍ ! അതും ആടിന്റെ മുട്ട വാങ്ങാന്‍ ആണ് അവര്‍ ചന്തക്കു പോയത്.!!! അനേകം മുട്ടകള്‍ക്കിടയില്‍ നിന്ന് വലിയൊരു മുട്ട തിരഞ്ഞെടുത്തു.'വിരിയുമ്പോള്‍ ഒരു തുടുത്ത കുഞ്ഞാടായിക്കോട്ടെ' ...അങ്ങിനെയാനവര്‍ ചിന്തിച്ചത് ! മുട്ടക്കു വിലയായി കൂടെ കൊണ്ട് പോന്നിരുന്ന ഒരു ചാക്ക് തിനയരി കൊടുക്കേണ്ടി വന്നു. തിനയരിചാക്ക് കണ്ടു അകമ്പടിയായി ചന്ത വരെ കൂടെ പോയ പ്രാവുകള്‍ക്ക് എന്തായാലും ഓരോ പിടി തിനയരി കിട്ടി എന്ന് മാത്രം പറയാം .അവര്‍ക്കും സന്തോഷമായി.
എല്ലാം കണ്ടും കേട്ടും പറഞ്ഞും പന്തീരടി കഴിഞ്ഞപ്പോഴേക്കും പിങ്കുളുവും പുക്ക്ലാണ്ടിയും വീട്ടിലെത്തി. വീട്ടില്‍ വന്നപാടെ പുക്ക്ലാണ്ടി വട്ടിയില്‍ നിന്നും മുട്ട പുറത്തെടുത്ത് ഒരു വെളുത്ത തൂവാലയില്‍ പൊതിഞ്ഞ് കറുത്ത തുണിപെട്ടിയില്‍ സൂക്ഷിച്ചു വെച്ചു. "അങ്ങിനെ തണുപ്പ് തട്ടാതെ ഇരുന്നാലെ വേഗം വിരിഞ്ഞു നമുക്ക് നല്ല കുഞ്ഞാടിനെ കിട്ടൂ " പിങ്കുളു അഭിപ്രായപ്പെട്ടു. അവര്‍ പെട്ടിയുടെ മൂടി പാതി അടച്ചുവെച്ചു.എന്നിട്ട് അത്താഴം കഴിക്കാന്‍ പോയി.കുഞ്ഞാടിനെപറ്റി ഓരോരോ മനോരാജ്യങ്ങളില്‍ മുഴുകി പിങ്കുളുവും പുക്ക്ലാണ്ടിയുംഒരേ നാക്കിലയുടെ ഇരുവശത്തുമായി ചമ്രം പടിഞ്ഞിരുന്ന് ഊണ് കഴിച്ചു.ഊണിനു മുന്‍പായി നെയ്യും പപ്പടവും ചേര്‍ത്ത് ചെറിയ ഉരുളകള്‍ ഉരുട്ടി വെച്ചിരുന്നു. പുക്ക്ലാണ്ടി അതെല്ലാം എടുത്തു അടുക്കള പ്പടിക്ക് പുറത്തു നിരത്തിവെച്ച് വാതിലടച്ചു.രാത്രി വിശന്നിരിക്കുന്ന ചെറു ജീവികള്‍ക്ക് ഉള്ളതാണത് . ഉറങ്ങുന്നതിനു മുന്‍പായി ഇരുവരും പോയി പെട്ടി തുറന്നു മുട്ടക്കു ശുഭരാത്രി നേര്‍ന്നു . " കുഞ്ഞാടെ,വേഗം വിരിയണോട്ടോ " പിങ്കുളുപറഞ്ഞു. അപ്പോള്‍ മുട്ട ചെറുതായി ഒന്ന് വിറച്ചു.പുക്ക്ലാണ്ടി ചിരിച്ചു.എത്ര സന്തോഷത്തോടെയാണെന്നോ അന്നവര്‍ ഉറങ്ങാന്‍ പോയത് ! അവരുടെ കുഞ്ഞുവീടിന്റെ മീതെയുള്ള ആകാശം നക്ഷത്രങ്ങളാല്‍ മനോഹരമായിരുന്നു.
പിങ്കുളു രാവിലെ കണ്ണ് മിഴിച്ചതും പുക്ലാണ്ടിയെപ്പോലും നോക്കാതെ നേരെ കറുത്ത പെട്ടിയുടെ അടുത്തേക്ക് പോയി . എന്നാല്‍ നല്ലൊരു സ്വപ്നം കണ്ടു പുലരിതണുപ്പില്‍ സുഖ നിദ്രയില്‍ ആയിരുന്ന പുക്ലാണ്ടി ഞെട്ടി എഴുന്നെല്‍ക്കേണ്ടി വന്നു !!
പിന്കുളുവിന്റെ ആശ്ചര്യം നിറഞ്ഞ വിളിയാണ് അവനെ ഉണര്‍ത്തിയത്‌ .
'' ഇദ് നോക്യേ ... ഓടി വാ ...!!"
ഇരുവരും കറുത്ത പെട്ടിയുടെ അടുത്ത അദ്ഭുതസ്തബ്ധരായി നിന്നു . പെട്ടിയുടെ ഒരു മൂലക്ക് മുട്ട പിളര്‍ന്നു കഷണങ്ങളായി കിടന്നിരുന്നു . അടുത്ത അതി സുന്ദരനായ ഒരു പൂച്ചക്കുട്ടി !!
പഞ്ഞിക്കെട്ടുപോലെ വെളുത്ത പൂച്ചക്കുട്ടിക്ക്‌ വാലിലും മൂക്കിന്‍റെ വശത്തും കറുത്ത പുള്ളി ഉണ്ടായിരുന്നു . പിന്കുളുവിന്‍റെയും പുക്ലാണ്ടിയുടെയും ശബ്ദം കേട്ട് അത് എണീറ്റ്‌ വന്നു പെട്ടിയുടെ വശങ്ങളില്‍ പിടിച്ചു എഴുന്നേറ്റു നിന്നു . ഭംഗിയുള്ള നീല കണ്ണുകള്‍ വിടര്‍ത്തി അവരെ നോക്കി .
'' അപ്പൊ .. നമക്ക് കിട്ടീത്‌ ആട്ടിന്‍കുഞ്ഞിന്‍റെ മുട്ട അല്ലായിരുന്നു .. പൂച്ചക്കുട്ടിയുടെ മുട്ട ആയിരുന്നു ..!!'' പുക്ലാണ്ടി വിഷമം കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു . അപ്പോഴേക്കും ബഹളം ഒക്കെ കേട്ട് മുറ്റത്ത്‌ കൊത്തി പെറുക്കിയിരുന്ന കിളികള്‍ ജനാലക്കരുകില്‍ വന്നു നോക്കി .
''ഹും !" പിങ്കുളു കുനിഞ്ഞു പൂച്ചക്കുഞ്ഞിനെ സൂക്ഷിച്ചു നോക്കി . കാണാന്‍ നല്ല ഭംഗിയുണ്ട് .
'' ഇനീപ്പോ എന്ത് ചെയ്യാനാ ? ഒരു കാര്യം ചെയ്യാം . നമുക്ക് ഇതിനെ തിരിച്ചു ചന്തയില്‍ കൊണ്ടുപോയി കൊടുത്ത് പകരം ആട്ടിന്‍ കുഞ്ഞിന്‍റെ മുട്ട ചോദിക്കാം .''
പൂച്ചക്കുട്ടിയുടെ നീലക്കണ്ണുകള്‍ നിറഞ്ഞു തുളുമ്പി . അത് ദയനീയമായി അവരെ നോക്കി .
'' എന്തിനാ നീ കരേണത് ?" പിങ്കുളു ചോദിച്ചു .
പിങ്കുളുവും പുക്ലാണ്ടിയും വാതിലിനു നേരെ നടന്നു . കാലത്ത്‌ എഴുന്നേറ്റിട്ട് ഒന്നും ചെയ്തിട്ടില്ല . ഏറെ ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട് .

'' അതേയ് .... എനിക്ക് ...എനിക്ക് സങ്കടം വന്നിട്ടാ ...''!!
''ങേ ....!!''
പിങ്കുളു ഞെട്ടി തിരിഞ്ഞു നോക്കി . എന്തൊരു അത്ഭുതം ! പൂച്ചക്കുട്ടി വര്‍ത്തമാനം പറയുന്നു .! അവള്‍ ഉറക്കെ വിളിച്ചു കൂവി ..
'' പുക്ലാണ്ടി ഓടി വന്നേ ... ദേ ഈ പൂച്ച മിണ്ടുന്നു ..!!"
പുക്ലാണ്ടി ഓടി വന്നു .
'' ശരിക്കും ?''
'' ഉം ശരിക്കും ഈ പൂച്ച നമ്മളെ പോലെ മിണ്ടി .''
അത് പറഞ്ഞതും പൂച്ചക്കുട്ടി വീണ്ടും പറഞ്ഞു ,'' അതേ ... എന്താ ഇഷ്ടായില്ലേ ?"
പിങ്കുളുവും പുക്ലാണ്ടിയും അതിശയിച്ചു നിന്നു .
'' നീയേയ് ... ശരിക്കും പൂച്ചക്കുട്ടി തന്നെയാണോ ?'' പിങ്കുളു ചോദിച്ചു .
'' പിന്നേ ... എന്താ സംശയം ? ഞാനിപ്പം ഈ മുട്ട വിരിഞ്ഞു വന്നത് നിങ്ങള്‍ കണ്ടതല്ലേ ? പിന്നൊരു കാര്യം .. എന്നെ നീ എന്ന് വിളിക്കരുത്‌ . എനിക്കൊരു പേരുണ്ട് .''
'' ഓഹോ . എന്താ പേര് ?' പുക്ലാണ്ടി ചോദിച്ചു
'' എന്റെ പേര് .. കുമാ ....ര്‍ ''! പൂച്ചകുട്ടി ഗൌരവത്തോടെ പറഞ്ഞു . അത് കേട്ട് പിങ്കുളുവും പുക്ലാണ്ടിയും പൊട്ടിച്ചിരിച്ചു . പ്രാവുകള്‍ക്ക് പോലും ചിരി വന്നു.
'' കുമാര്‍ ആണത്രേ കുമാര്‍ !''
പൂച്ചക്കുട്ടി നെറ്റി ചുളുക്കി . പക്ഷെ അതിന്റെ ദേഷ്യം പോലും അതീ മനോഹരം ആയിരുന്നു .
'' ഇപ്പോള്‍ നമുക്ക്‌ സംസാരിക്കുന്ന ഒരു പൂച്ചക്കുട്ടിയെ കിട്ടിയല്ലോ !'' പിങ്കുളുവും പുക്ലാണ്ടിയും അതീവ സന്തുഷ്ടരായി . ഈ ദിവസം ആഘോഷിച്ചേ തീരു . പിങ്കുളു വേഗം ഒരു കുഞ്ഞി കിടക്ക കൊണ്ടുവന്നു . എന്നാല്‍ കുമാര്‍,
'' എനിക്ക് ഈ പെട്ടി മതി . ഞാന്‍ ഇതില്‍ തന്നെ ജീവിക്കും.!'' എന്ന് പ്രഖ്യാപിച്ചു അതിനുള്ളില്‍ തന്നെ വെഞ്ചാമരം പോലെഉള്ള തന്റെ വാല്‍ കൊണ്ട് ഒരു വലയം തീര്‍ത്തു ഉറങ്ങാന്‍ തുടങ്ങി .
'' പാവം കുമാര്‍ . ഇപ്പോള്‍ വിരിഞ്ഞതല്ലേയുള്ളൂ , നല്ല ക്ഷീണം കാണും . ഉറങ്ങട്ടെ ." പുക്ലാണ്ടി പറഞ്ഞു . എന്നിട്ട് അവര്‍ ഇരുവരും ചേര്‍ന്ന് ചെടികള്‍ക്ക് വെള്ളം ഒഴിച്ചു . പിന്നീട് ഗംഭീരമായ ഒരു സദ്യ ഒരുക്കി . പൂക്കള്‍ കൊണ്ട് വീട് മുഴുവന്‍ അലങ്കരിച്ചു . അപ്പോഴേക്കും കുമാര്‍ എന്ന പൂച്ചക്കുട്ടി ഉറക്കം ഉണര്‍ന്നു .

'' ഹായ്‌ എന്തൊരു ഭംഗ്യാ !'' തന്റെ നീല കണ്ണുകള്‍ ആവുന്നത്ര വിടര്‍ത്തി കുറുകി കൊണ്ട് കുമാര്‍ തുള്ളിച്ചാടി . അത് സന്തോഷം കൊണ്ട് വീട് മുഴുവന്‍ ഓടി നടന്നു മണത്തു നോക്കുകയും കവിളുകള്‍ ഉരസുകയും ചെയ്തു . കുളിര്‍മയുള്ള വെളിച്ചവും , കാറ്റും, പൂമണവും എങ്ങും നിറഞ്ഞു നിന്നു . ചിത്ര ശലഭങ്ങള്‍ ജനാലയിലൂടെ അകത്തു വന്നു കുമാറിന്‍റെ കറുത്ത പെട്ടിമേല്‍ ഇരിക്കുകപോലും ചെയ്തു .
എത്ര സ്വാദിഷ്ടവും ഒന്നംതരവും ആയ സദ്യ ആയിരുന്നെന്നോ !
എല്ലാവരും വയര്‍ നിറച്ചും ഉണ്ടു . പക്ഷികളും, ജീവികളും മുതല്‍ ചന്തയില്‍ മുട്ട വില്‍ക്കുന്ന അബ്ദുക്ക വരെ പങ്കെടുത്തു .
'' ഞാന്‍ എത്ര കാലായി ആട്ടിന്‍ കുഞ്ഞുങ്ങളെ വിരിയിക്കുന്നു ...! ഇതാദ്യമാ ഒരു പൂച്ചക്കുട്ടി മുട്ട വിരിഞ്ഞു വന്നത് ! അതും സംസാരിക്കുന്ന പൂച്ചക്കുട്ടി ..! എനിക്ക് സന്തോഷമായി മക്കളെ .. ഒരുപാടു സന്തോഷമായി ..!" അബ്ദുക്ക നിറഞ്ഞ കുമ്പ തടവിക്കൊണ്ട് പറഞ്ഞു .
'' ഞാന്‍ പൂച്ചക്കുട്ടിയല്ല , കുമാര്‍ ആണ് കുമാ ....ര്‍ ..!" നീലക്കണ്ണ്‍ ഉരുട്ടി വാല്‍ ഉയര്ത്തിപിടിച്ചു കുമാര്‍ അബ്ദുക്കയോട് ഗൌരവത്തോടെ പറഞ്ഞു .
''ഹും!"
അബ്ദുക്ക അത് കേട്ട് ഉറക്കെ ചിരിച്ചു . പിങ്കുളുവും പുക്ലാണ്ടിയും ചിരിച്ചു . പ്രാവുകള്‍ സന്തോഷത്തോടെ ചിറകടിച്ചു പറക്കുകയും , ശലഭങ്ങള്‍ മഴവില്ല് പോലെ പാറുകയും, കിളികള്‍ പാടുകയും ചെയ്തു .
ഇതൊക്കെയാണ് കുമാര്‍ എന്ന പൂച്ചകുട്ടി മുട്ട വിരിഞ്ഞു പുറത്തു വന്ന ദിവസം ഉണ്ടായ വിശേഷങ്ങള്‍ . അങ്ങ് ദൂരെ കാട്ടില്‍ മര പൊത്തില്‍ താമസിക്കുന്ന ചാര കുറുക്കന്‍ പോലും ഇതറിഞ്ഞു അത്ഭുതപ്പെട്ടു അത്രേ .!


3 comments:

  1. അതിന്റെ ദേഷ്യം പോലും അതീ മനോഹരം ആയിരുന്നു .

    കഥയും മനോഹരം

    ReplyDelete
  2. 'പിങ്കുളുവും പുക്ലാണ്ടിയും' കൊള്ളാല്ലോ.. !!
    നല്ല കഥകള്‍ ഇനിയും ജനിക്കട്ടെ !! ആശംസകള്‍

    ReplyDelete
  3. ഹൃദ്യം സൃഷ്ടിക്കു ഒരായിരം നന്നി

    ReplyDelete

Fire Flower