Sunday, August 25, 2013

ഒരു സര്‍ റിയലിസ്ടിക് കഥ

മെട്രോ നഗരത്തില്‍ രാത്രി ഭക്ഷണം കഴിക്കാന്‍ പുറത്തേക്കിറങ്ങിയതായിരുന്നു അവര്‍ . 
‘’ എന്നെ മാംസാഹാരം കൊതിപ്പിക്കുന്നു ..’’ അവരില്‍ പുരുഷന്‍ പറഞ്ഞു .
‘’ എന്നാല്‍ ആവാം ‘’ സ്ത്രീ ശരിവച്ചു. മുന്തിയ ഒരു ഭക്ഷണശാലയ്ക്ക് യോജിച്ച വിധം ആധുനിക വസ്ത്രങ്ങള്‍ ധരിച്ച അവര്‍ ഇരുവരും നഗരത്തിലെ പേര് കേട്ട ഹോട്ടലില്‍ പ്രവേശിച്ചു .
‘’ ഞങ്ങള്‍ ചപ്പാത്തിയും കോഴിയിറച്ചി വറുത്തതും , നെയ്ച്ചോറും 
ആണ് വിളമ്പുന്നത് .’’ വെയിറ്റര്‍ അറിയിച്ചു. അതിന്റെ കീര്‍ത്തി ഭക്ഷണ പ്രിയരായ ഏവര്ക്കും അറിയാവുന്നതാണ് !
''ഹാവൂ, കാര്യങ്ങള്‍ എത്ര എളുപ്പം ! ദീര്ഘവും സങ്കീര്ണ്ണവുമായ ഒരു മെനു തരുന്ന ആശയക്കുഴപ്പത്തില്‍ നിന്നും നാം മുക്തരായിരിക്കുന്നു. നമുക്ക് മൂന്നിനവും വാങ്ങി പങ്കു വെക്കാം..''
അവര്‍ മൂന്നും പങ്കുവെച്ച് ആസ്വദിച്ചു കഴിച്ചു
‘’ നല്ല മൃദുത്വവും സ്വാദും ഒത്തിണങ്ങിയ പക്ഷികള്‍ ...’’ അവര്‍ തലകുലുക്കി യോജിച്ചു.

ബില്ലും ടിപ്പും കൊടുത്ത് പുറത്തിറങ്ങി അവര്‍ തിരക്കേറിയ പാതയുടെ വക്കിലൂടെ പോവുമ്പോള്‍ രാത്രി ഭക്ഷണം വിളമ്പുന്ന തട്ടുകട കണ്ടു.
‘’ ഹോട്ടലിനെക്കാളും വൃത്തിയും സ്വാദും ഉണ്ടിവിടെ ..’’ അവളുടെ പുരുഷന്‍ പറഞ്ഞു.
കഴുകിവെച്ച തളിക വീണ്ടും സമോവറില്‍ തിളച്ചുമറിയുന്ന വെള്ളമൊഴിച്ചു വീണ്ടും കഴുകി നനവ്‌ കുടഞ്ഞ്കളഞ്ഞു. ഒന്ന്, രണ്ട്, മൂന്ന്, നാല്...പപ്പടവട്ടത്തില്‍ കുഞ്ഞുദോശകള്‍ അതിലേക്കു പറന്നുവീണു , മീതെ പാകം പോലെ എരിവ് ചേര്ന്ന തേങ്ങാചമ്മന്തി യഥേഷ്ടം ഒഴിച്ച് , കൂടെ മുളകും ഉള്ളിയും ചേര്ത്തു കറിവേപ്പിലയും വെളിച്ചെണ്ണയും തൂവിയ ചമ്മന്തിയും. ഐ . ടി . കമ്പനികളില്‍ നിന്നും രാത്രിജോലി തീര്ത്തു പുറത്തുവന്ന ചെറുപ്പക്കാര്‍ പാതയോരത്ത് വിശേഷങ്ങള്‍ പങ്കുവെച്ചു ദോശ കഴിച്ചു . ചിലര്‍ കുരുമുളക്പൊടി അകമ്പടി ചേര്ത്ത ഓംലെറ്റും കഴിച്ചു.
‘’ ദോശ കൂടി കഴിച്ചു വയര്‍ വല്ലാതെ നിറഞ്ഞു . ഇനിയിപ്പോ വീട്ടിലേക്ക്‌ നടന്നു പോവാം.’’ അയാള്‍ പറഞ്ഞു,’’ രാത്രി ഭക്ഷണത്തിന് ശേഷം നടക്കുന്നത് നല്ലതാണ് .’’ അവളും ശരി വച്ചു .

അവര്‍ നടന്നു. നഗരവഴികള്‍ പിന്നിട്ടു. കെടുത്തിയ വീട്ടുവിളക്കുകള്‍ ഇരുള്‍ നിറച്ച വഴിയില്‍ നിലാവിന്റെ വെളിച്ചം പരന്നു. ഇലഞ്ഞിപ്പൂക്കള്‍ വീണ വഴിയിലൂടെ അവര്‍ കൈകോര്ത്ത്നടന്നു. പാലപ്പൂക്കളുടെ മാദകഗന്ധത്തിന്റെ പിന്‍ വിളി കേള്ക്കാതെ , കാറ്റിലെ പാദസ്വര ധ്വനികള്ക്ക് കാതോര്ക്കാതെ മുന്നോട്ടു പോയി. അപ്പോള്‍ കണ്ണുകളില്‍ ഉറക്കം നിഴല്‍ വിരിച്ചു തുടങ്ങിയ പ്രേയസിയെ അയാള്‍ ചേര്ത്തു പിടിച്ചു.
‘’ ഉറങ്ങാതെ... വീടെത്താറായി’’
പുതിയതായി വരമ്പെടുത്ത പാടത്തുകൂടി പാല്‍ നുര കിനിയുന്ന നെല്‍ കതിരുകളുടെ മണം ശ്വസിച്ചു അവര്‍ വീട്ടില്ച്ചെന്ന് കയറി. മിഴിചിമ്മാതെ കാത്തിരുന്ന ഓട്ടുവിളക്ക് അപ്പോള്‍ പതിയെ കണ്ണടച്ചു.

‘’ ഹോ.. ഇന്നലെ എന്തായിരുന്നു ഒരു കോഴിഫ്രൈ ...!’’
ചാണകം മെഴുകി മിനുക്കിയ തറയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന പ്രിയതമന് പാല്കഞ്ഞിയും തേങ്ങാ ചുട്ടരച്ച ചമ്മന്തിയും വിളമ്പിക്കൊണ്ട് അവള്‍ അതിശയത്തോടെ പറഞ്ഞു.
‘’ അദന്നെ .. അദന്നെ.. ദോശേം കേമായിരുന്നു..!” അയാള്‍ ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്ത്തു .
കഞ്ഞികുടിച്ച്, ഇറയത്തു ചാരിവച്ച കൈക്കോട്ടും, ചാരുപടിയില്‍ വെച്ച പാളതൊപ്പിയും എടുത്ത്, കൈലിമുണ്ട് മാടിക്കുത്തി അയാള്‍ പാടത്തേക്ക് യാത്രയായി. ഉച്ചക്ക് അയാള്ക്കുള്ള പൊതിച്ചോറിനു പച്ചക്കറികള്‍ ശേഖരിക്കാന്‍ ഒരു കൊച്ചു മുറവുമായി അവള്‍ അടുക്കളതോട്ടത്തിലേക്കും പോയി.




                                          *******

© -- വി. മീനാക്ഷി

4 comments:

  1. ജയകൃഷ്ണന്‍
    ജയകൃഷ്ണി

    ReplyDelete
  2. വല്ലപ്പോഴും നഗരത്തിലേക്ക്‌ ഒരു യാത്ര , ഹോട്ടല്‍ ഭക്ഷണം ഒക്കെ നല്ലതാണ്. ഒരു പയന്റ്റ്‌ കൂടി ആവാമായിരുന്നു.
    നല്ല കഥ.

    ReplyDelete
  3. @ ajith- ഇത് പത്മരാജന്‍ സിനിമ അല്ലല്ലോ :)

    ReplyDelete
  4. @ ഉദയപ്രഭന്‍ - ഒരു പയിന്റ്റ്‌ കൊണ്ട് എന്താകാന്‍ :)

    ReplyDelete

Fire Flower