Thursday, April 25, 2013

പഞ്ചസാരയിട്ട തക്കാളി


അയാളുടെ കൈകൾക്കുള്ളിൽ കിടക്കുകയായിരുന്നു അവൾ . മുറിയിൽ മുടിക്കെട്ടിൽ നിന്നഴിഞ്ഞുവീണ ചെമ്പകപ്പൂ കോർത്ത മാല ചിതറിക്കിടന്നു . അവർക്കിരുവർക്കും ഓർമ്മയിൽ സൂക്ഷിക്കാനും , അവരെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോവാനും പിന്നീട് അതിന്റെ ഗന്ധം ഉപകരിക്കും . '' ഇരുട്ടിന്റെ ജ്വാല പോലെയാണ് നിന്റെ മുടി '' അയാൾ അവളുടെ വിയർപ്പിൽ നനഞ്ഞ മുടിയിഴകൾ സ്നേഹപൂർവ്വം കോതിയൊതുക്കി . അവൾ ഉത്തരം പറഞ്ഞതേ യില്ല . പകരം ദൂരെ മലമുകളിൽ കത്തിപ്പടരാൻ തുടങ്ങുന്ന കാട്ടു തീയെപ്പറ്റി ഓർത്തു . ഇലകളുടെ പച്ചനീര് ശീൽക്കാരത്തോടെ ഊറ്റി ക്കുടിച്ചു തീച്ചൂട് പരത്തി മുന്നേറുന്ന ജ്വാലകൾ . വേവുന്ന മണ്ണിന്റെ മണം തന്റെ ഉടലിൽ നിന്നുയരുന്നതു പോലെ അവൾക്കു തോന്നി അയാളുടെ നെഞ്ചിൽ മുഖം അമർത്ത ക്കിടക്കുമ്പോൾ , ചാരം മൂടിയ കനൽക്കട്ടകൾക്കു മീതെ കോരിച്ചൊരിയുന്ന മഴയ്ക്ക് ശേഷം പുതുമുള പൊടിക്കുന്ന പോലെയൊന്ന് അവളിലും ഉരുവാകുന്നുണ്ടായിരുന്നു
''എന്താണാലോചിക്കുന്നത് ?'' അയാൾ അവളെ കുലുക്കി വിളിച്ചു . ഒരു ചെറു ചിരി അയാൾക്ക് സമ്മാനിച്ച്‌ അവൾ അയാളുടെ കൈക്കുള്ളിൽ നിന്നും എഴുന്നേറ്റ് , ഊരിയെറിഞ്ഞ കസവുപുടവ ധരിച്ചു .
'' എനിക്ക് വിശക്കുന്നു . നമുക്ക് പഞ്ചാരയിട്ട തക്കാളി തിന്നാം ?'' അവൾ ചോദിച്ചു .
'' പഞ്ചാരയിട്ട തക്കാളിയോ ?'' അയാൾക്ക് കൌതുകം തോന്നി . '' നീയാണോ അത് ?''
'' അല്ല '' അവൾ പൊട്ടിച്ചിരിച്ചു .
കത്തിച്ചുവച്ച ഒറ്റ മെഴുകുതിരി വെളിച്ചത്തില ഒരു കൊച്ചു മേശക്കരികിലിരുന്ന് അവർ ചെറുതായി നുറുക്കി പഞ്ചസാരയിൽ കുതിർത്ത തുടുത്തു ചുവന്ന തക്കാളിപ്പഴങ്ങൾ സ്വാദോടെ പങ്കിട്ടു .
ദൂരെ ആളിപ്പടരുന്ന കാട്ടുതീയുടെ നേർത്ത വെളിച്ചം ചില്ലു ജനാലയിലൂടെ കടന്നുവന്നു അവരുടെ മുഖം ഒന്നുകൂടി ദീപ്തമാക്കി .

ഓഡിയോ ഞാൻ തന്നെ വായിച്ചത്  ഇവിടെ നിന്നും കേള്ക്കാം



വീണാദേവി മീനാക്ഷി

2 comments:

  1. ഷുഗര്‍ വരാതെ നോക്കണം

    ReplyDelete
  2. വരികളിൽ പഞ്ചസാര (മധുരം) അല്പ്പം കൂടുതലാണ് .......... :)

    ReplyDelete

Fire Flower