Sunday, December 16, 2012

നീല പരവതാനി



ആകാശത്തിന്‍റെ നീല നിറം തന്നെയായിരുന്നു പരവതാനിക്കും. അതിനാല്‍ അത് പറക്കുമ്പോള്‍ വേറെ ആര്‍ക്കും അത് കാണുവാന്‍ കഴിഞ്ഞില്ല . അതില്മേല്‍ ഏറി പറന്നിരുന്ന അവര്‍ ഇരുവര്‍ മാത്രമേ അത് കണ്ടുള്ളൂ . അവരങ്ങനെ പറക്കുകയായിരുന്നു , ഉദയസൂര്യന്റെ സ്വര്‍ണ നൂലുകള്‍ക്കിടയിലൂടെ.. അവനും.. അവളും ..
പരവതാനിയില്‍ പ്രണയത്തിന്റെ വര്‍ണ്ണധൂളികള്‍ അനേകം സുന്ദര ചിത്രങ്ങള്‍ തീര്‍ത്തിരുന്നു . അവ ഇടയ്ക്കിടെ ശരീരത്തില്‍ അണിഞ്ഞുകൊണ്ട് അവര്‍ മേഘതൂവലുകള്‍ തലങ്ങും വിലങ്ങും ഊതി പറപ്പിച്ചു രസിച്ചു പറന്നു. പരവതാനിക്ക്‌ കീഴില്‍ അങ്ങ് താഴെ , പവിഴപ്പുറ്റുകള്‍ നിറഞ്ഞ കടലും , പൂഴിപ്പരപ്പും , കുന്നും , മലയും , പര്‍വതങ്ങളും അവര്‍ കണ്ടു .
'' അതാ അത് കണ്ടോ , പ്രണയത്തിന്റെ പവിഴപ്പുറ്റുകള്‍ ? ചുംബനം പോലെ ചുവന്നു തുടുത്തവ? അവന്‍ അവള്‍ക്കു കാണിച്ചു കൊടുത്തു? അപ്പോള്‍ അവന്റെ കണ്ണില്‍ ഉറ്റു നോക്കിക്കൊണ്ട്‌ അവള്‍ പറഞ്ഞു '' ഓ , കണ്ടുല്ലോ , അതി മനോഹരം .!!''
പിന്നെ പൂങ്കാവുകള്‍ കാട്ടി അവള്‍ പറഞ്ഞു , '' എത്ര സുഗന്ധം .. എത്ര നിറങ്ങള്‍ ..!!'' അവന്‍ അപ്പോള്‍ അവളുടെ മുടിയിഴകളില്‍ മുഖം ഒളിപ്പിച്ചിരിക്കുകയായിരുന്നു.
'' അതെ ,ഈ സുഗന്ധം മത്തു പിടിപ്പിക്കും ..'' അവന്‍ പറഞ്ഞു
പരവതാനി വനങ്ങള്‍ക്കു മേലെ ഇലച്ചാര്‍ത്തുകള്‍ ഉരുമ്മിക്കൊണ്ട് മിന്നല്‍ പോലെ തെന്നി പറന്നു.
സ്നേഹത്തിന്റെ പച്ചപ്പ്‌ നിറഞ്ഞ ഉടലുകള്‍ ആ നേരം ശിശിര കാലം പിന്നിട്ടു , ഇളം തളിരുകള്‍ കുതൂഹലത്തോടെ പുതു നാമ്പുകള്‍ നീട്ടി .
നീലപ്പരവതാനി താഴ്ന്നു പറന്നു അപ്പൂപ്പന്‍ താടിയെ പ്പോലെ മൃദുവായി , പൂക്കള്‍ മാത്രം നിറഞ്ഞ താഴ്‌വരയില്‍ പതിയെ നിലം തൊട്ടു . കിളികളുടെ സംഗീതവും , പുല്‍നാമ്പുകളുടെ മര്മരവും , അരുവിയുടെ ഒഴുക്കും മാത്രമുള്ള ഇടം .
പ്രണയത്തിന്റെ സുഗന്ധം.
പ്രണയത്തിന്റെ സംഗീതം.
പ്രണയത്തിന്റെ മര്‍മരം.
പ്രണയത്തിന്റെ ഒഴുക്ക്.
'' ഇതാ, നമ്മുടെ ഇടം എത്തിയിരിക്കുന്നു.'' അവന്‍ പറഞ്ഞു
അവനാകുന്ന സാന്ദ്ര നീലാകാശത്തില്‍ ഒരു പൊന്‍ താരമായി അവള്‍ മിന്നി തിളങ്ങി .
നീലപ്പരവതാനിയും അതിലെ ചിത്ര വര്‍ണ്ണ ധൂളികളും അവര്‍ ഇരുവരിലും നിന്ന് പ്രസരിച്ച പ്രണയ പ്രകാശത്തില്‍ അലിഞ്ഞു ചേര്‍ന്നു.



വി. മീനാക്ഷി 

4 comments:

Fire Flower