Saturday, August 11, 2012

നീലക്കൊടുവേലി


അതേയ് , നീലക്കൊടുവേലി വേണം എന്നുണ്ടോ ? എവിടെ ഇരിക്കുന്നുവോ അവിടം അക്ഷയ ഖനിയാക്കുന്ന അദ്ഭുത സസ്യം? ഉം , .... ഇപ്പൊ നെല്ലും പത്തായത്തില്‍ ഒരു ഇല ഉണ്ടെന്നിരിക്കട്ടെ . നെല്ല് ഒഴിയില്ല , ഇങ്ങനെ നിറഞ്ഞു കവിഞ്ഞു... എടുത്താലും എടുത്താലും തീരാതെ.. പിന്നെ സ്വര്‍ണപ്പണ്ടത്തി ന്‍റെ അറയില്‍ വച്ചാലോ സ്വര്‍ണം ഇങ്ങനെ പൊലിച്ചു വരും. അതാണ് നീലക്കൊടുവേലി . അതിരിക്കണ ഇടത്ത് സര്‍വ ഐശ്വര്യവും എപ്ലും ഉണ്ട
ാവും കേട്ടോ . അപ്പൊ ഈ നീലക്കൊടുവേലി എങ്ങന്യാ കിട്ടുക എന്നാവും അടുത്ത ചോദ്യം . അതിനും ഒരു വഴീണ്ട്‌ . കേള്‍ക്കാന്‍ ഇഷ്ടച്ചാല്‍ പറയാം . എന്തേ ?
നീലക്കൊടുവേലി കിട്ടണം എന്ന് നിരീക്കുന്നോര്‍ ഇതൂടി വായ്ച്ചോളൂ.
കൊടുംകാട്ടിലേക്ക് പോവു . കയ്യില്‍ വഴിയില്‍ കഴിക്കാന്‍ പൊതി ചോറ് വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞു എടുക്കാന്‍ മറക്കണ്ട . സൂര്യനുദിക്കുമ്പോ പുറപ്പെടുക . ഇനി അങ്ങനെ കാടും മേടും താണ്ടി വനത്തി ന്‍റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുക . വനത്തി ന്‍റെ പ്രകൃതി സംഗീതം കേട്ടങ്ങനെ പോവുമ്പോ അങ്ങ് ദൂരെ മലയുടെ ചെരുവില്‍ കൂറ്റന്‍ പ്ലാശു മരം കാണും . തലയില്‍ തീ പിടിച്ച മാതിരി നിക്കണ പ്ലാശു മരം . അതിന്‍റെ ഉച്ചി ക്കൊമ്പത്ത് ഒരു മഹതി കൂട് കൂട്ടീട്ടുണ്ട് . അവളാണ് തിത്തിരി പക്ഷി . നീലക്കൊടുവേലിയുടെ അകം പൊരുള്‍ അറിയുന്നോള്‍ . മരം കേറാന്‍ അറിയിയില്ലലോ എന്ന് ശങ്കിച്ചു സങ്കടം വേണ്ട . പതുക്കെ സമയം എടുത്ത് കേറുക . പ്ലാശു മരമല്ലേ , അതങ്ങനെ നിന്ന് തരും . ഒന്നും പേടിക്കണ്ട . ഇനി ചോറ് ഉണ്ടിട്ടാവാം ബാക്കി . മരച്ചോട്ടില്‍ തണല്‍ പറ്റി ഇരുന്നു പൊതി തുറന്നെ .. ഹായ് എന്തോക്യ ഈ കൊണ്ടാന്നെക്കണേ ? നല്ല കുത്തരിയുടെ തുമ്പപൂ ചോറ് , തേങ്ങ ചുട്ടരച്ച ചമ്മന്തി , .. പിന്നെ കടുമാങ്ങ , പാവയ്ക്കാ കൊണ്ടാട്ടം .. മതി മതി .. ഇത്രയൊക്കെ ധാരാളം . കുക്ഷി നിറഞ്ഞില്ലെ? ഇനി ഒന്ന് മയങ്ങൂ , ഞാന്‍ ബാക്കി പറയാന്‍ ഇപോ വരാട്ടോ .
ഞാനും ഒന്ന് മയങ്ങാന്‍ പോയതാണേ . അപോ ഇനി എഴുന്നേറ്റ് മരം കയറാം .പതുക്കെ പിടിച്ചു പിടിച്ചു ഇലകളുടെ മണം നുകര്‍ന്ന് , മരച്ചില്ലകളുടെ സ്പര്‍ശനം അറിഞ്ഞു , മരത്തിന്‍റെ ഉള്ളകം അറിഞ്ഞങ്ങനെ മുകളില്‍ എത്തിപ്പിടിക്കുമ്പോ ,, അതാ തിത്തിരിപ്പക്ഷി ആകാശ തുഞ്ചത്തെ കൊമ്പത്ത് പൊത്തില്‍ വച്ച കുഞ്ഞുക്കൂട് . അതിനുള്ളില്‍ അമ്മക്കിളിയെ കാത്തു വിശന്നുറങ്ങുന്ന കുഞ്ഞിക്കിളികളെ കാണും . അവരെ ഒന്നും ചെയ്യല്ലെട്ടോ . കുഞ്ഞോമനകള്‍ അല്ലെ ? ആ കൂട് കയ്യില്‍ കരുതിയ ഉരുക്ക് കയര്‍ കൊണ്ട് മുറുക്കി കെട്ടിയിടുക . അത് പറഞ്ഞപ്ല ഓര്‍ത്തെ , ഉരുക്ക് ചങ്ങലെടെ കാര്യം പറയാന്‍ വിട്ടുപോയി . മാപ്പാക്കണേ . മറന്നു പോയീന്നെ . ഇനീപോ എന്താ ചെയ്യാ . ആദ്യം മുതല്‍ കഥ ഉരുക്ക് ചങ്ങലെ കൂടി ചേര്‍ത് അങ്ങോട്ട്‌ വയ്ക്യ . പോരെ . അപോ ചങ്ങല കൊണ്ട് കൂട് ബന്ധിച്ചല്ലോ . തിത്തിരി കുഞ്ഞുങ്ങള്‍ ഉറക്കം എനീട്ടില്ലലോ ? നന്നായി .. ഇനി ഇറങ്ങിപ്പോരെ . ഇതെന്താ എന്ന് സൂക്ഷിച്ചു നോക്കണ്ട . ഇറങ്ങിപ്പോരെ . താഴെ ഒരു രാവ് ഇനി കാത്തിരിപ്പി ന്‍റെ താണ് ...അത് പറയാട്ടോ.
ഇതെന്തായാലും വല്ലാത്ത ഒരു കാത്തിരിപ്പിന്‍റെ രാത്രിയായി പ്പോയി . ആരു എങ്ങനെ എപ്പോള്‍ മനുഷ്യരുടെയാണോ , ദേവന്മാരുടെയാണോ രാത്രി പിന്നിട്ടതെന്നു സംശയം . ഉം , അതെന്തികിലുമാവട്ടെ , രാത്രി കഴിഞ്ഞൂലോ . എന്നാല്‍ രാത്രി എന്താ സംഭവിച്ചത് എന്നറിയണ്ടേ ?
തിത്തിരി പക്ഷി വന്നു നോക്കുമ്പോഴുണ്ട്‌ കുഞ്ഞുങ്ങളെ ആരോ ഉരുക്ക് ചങ്ങലയാല്‍ ബന്ധിച്ചിരിക്കുന്നു . ചുറ്റും പറന്നു നടന്നു തന്‍റെ ചെറിയ മൂര്‍ച്ചയുള്ള കൊക്ക് കൊണ്ട് അമ്മക്കിളി കുറെ ശ്രമിച്ചു ആ ചങ്ങല കൊത്തി വേര്‍പെടുത്താന്‍ . നടന്നില്ല . ഏറ്റവും അവസാനത്തെ പരിഹാരത്തിന് മുന്‍പ് അവനവന്‍ ശ്രമിക്കണമല്ലോ, അതാണ് അമ്മക്കിളി ചെയ്തത് . എന്നിട്ടതു തല കുലുക്കി ഒന്ന് നീട്ടി ചിലച്ചു ദൂരേക്ക്‌ പറന്നു മറഞ്ഞു . രാവിന്‍റെ രണ്ടു യാമം പിന്നിട്ടെ നിലാവ് പരന്നപ്പോള്‍ മടങ്ങിയെത്തി . ചുണ്ടില്‍ ഇരുട്ടില്‍ വിചിത്രമായി അരണ്ട് തെളിഞ്ഞു കണ്ട ഒരു ഇലയുണ്ടായിരുന്നു . വളരെ മനോഹരമായ ആകൃതിയുള്ള തിളങ്ങുന്ന പച്ചില . തിത്തിരി പക്ഷി അത് കൊണ്ട് ഉരുക്ക് ചങ്ങല ഉഴിഞ്ഞു .....
കിളിക്കുഞ്ഞുങ്ങളുടെ ആഹ്ലാദ ക്കലപില കേട്ട് വേഗം ഉണരൂ , കിഴക്ക് ചുവന്നു തുടങ്ങീട്ടില്ല. വേഗം ഉണര്‍ന്നു മുകളിലേക്ക് നോക്കുമ്പോള്‍ കണ്ടില്ലേ, ബന്ധനം അഴിഞ്ഞ കൂടും കിളികളും ?
ഉം, അപ്പൊ അതന്നെ കാര്യം . വേഗം മരച്ചുവട്ടിലുള്ള ഇലകള്‍ എല്ലാം വാരി ഭദ്രമായി എടുക്കു . ഇനി നമുക്ക് താഴ്‌വരയില്‍ കുതിച്ചു പായുന്ന പുഴവക്കത്തേക്കു പോവാം . ഇപോ സൂര്യന്‍ നന്നായുദിച്ചു. ഇന്നത്തെ പ്രഭാതം എന്ത് പ്രകാശം നിറഞ്ഞതാണ്‌ അല്ലെ ? സ്വതന്ത്രരായ കിളികള്‍ എത്ര മനോഹരമായി പാടുന്നു .! പുഴവക്കില്‍ എത്തിയല്ലോ . ഇനി കയ്യിലെ പൊതിയില്‍ ഉള്ള ഇലകള്‍ അത്രയും ഒഴുക്കി വിടു. ഹേ , അതാ നോക്കൂ ഒരില , അതെ ഒരില മാത്രം അതാ ഒഴുക്കിനെതിരെ ഒരു മത്സ്യം പോലെ നീന്തിപ്പോകുന്നു . വേഗം കയ്യെത്തി എടുക്കു . കിട്ടീലെ എത്രയും അമൂല്യമായ നീലക്കൊടുവേലി !!!!
അതാണ് നീലക്കൊടുവേലി . ഒഴുക്കിനെതിരെ നീന്തുന്ന , ഏതു ബന്ധനങ്ങളും തകര്‍ക്കുന്ന. അക്ഷയ ഖനിയായ നീലക്കൊടുവേലി ...
ഒന്നറിഞ്ഞോ നിങ്ങള്‍ ? ഈ നീലക്കൊടുവേലി നിങ്ങളുടെ ഉള്ളിലെ പ്പോഴും ഉണ്ടായിരുന്നത് തന്നെയാണ് . പക്ഷെ ഹൃദയത്തിനൊപ്പം അതീവ ജാഗ്രതയുള്ള ഒരു അന്വേഷണം വേണം കണ്ടു പിടിക്കാന്‍ എന്ന് മാത്രം ..
ഇഷ്ടായില്ലേ കഥ ??? ഉം ???

-----------
വി. മീനാക്ഷി

5 comments:

  1. ഒഴുക്കിനെതിരെ നീന്തുന്ന ഒരില മാത്രമാണോ കണ്ടത്. സൂക്ഷിച്ചു നോക്കൂ. ഒന്നില്‍ കൂടുതല്‍ ഇലകളുണ്ടതില്‍.
    മീന്‍ കരി ഇല്ലാതെ എങ്ങനെ പോതിചോരുണ്ണും . നല്ല കഥ. ആശംസകള്‍.

    ReplyDelete
  2. ഇഷ്ടായി .... നീലകൊടുവേലി പോലെ ഇഷ്ടായി ...

    ReplyDelete
  3. എഴുത്ത് നന്നായി...

    വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു നീലക്കൊടുവേലി കിട്ടിയിരുന്നെകില്‍ എന്ന് തോന്നി കേട്ടോ

    ReplyDelete
  4. ഞാന്‍ എഴുതുന്നത് വയ്ച്ച നിങ്ങള്‍ ഓരോ സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി

    ReplyDelete

Fire Flower